
വർഷം 1920. ആമസോൺ നദിയുടെ ഒത്തനടുവിലൂടെ പുക തുപ്പിക്കൊണ്ട് ഒരു സ്റ്റീം ബോട്ട് സാവധാനം നീങ്ങുകയാണ്. 36 വയസുള്ള ഓക്കെ അൽഗോട്ട് ലാംഗ തീരത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ആമസോൺ വനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മനൗസ് നഗരമാണ് തൊട്ടടുത്ത് കാണുന്നത്. ഏതാണ്ട് നാനൂറ് വർഷങ്ങൾക്ക് മുൻപ് 1542ൽ ഇതുവഴി ആദ്യമായി കടന്നുപോയ യൂറോപ്യൻ, ഫ്രാൻസിസ്കോ ഒറിയാന, ഇപ്പോൾ കാണുന്ന നൂറു കണക്കിന് കെട്ടിടങ്ങൾക്ക് പകരം അന്ന് കണ്ടത് ഇടതൂർന്ന വനം മാത്രമായിരുന്നു. 378 വർഷങ്ങൾക്കുള്ളിൽ ഒറിയാന അന്ന് കണ്ട സകല കാഴ്ചകളും പാടെ മാറിയിരിക്കുന്നു. അന്നത്തെ നിബിഡവനത്തിന്റെ സ്ഥാനത്ത് സീഡിഷ് അമേരിക്കൻ സാഹസികനായ ലാംഗയുടെ മുന്നിൽ ഇപ്പോൾ കാണുന്ന മനൗസ് നഗരം വികസിച്ച് വന്നതിന്റെ പിന്നിൽ കറയൊഴുക്കുന്ന ഒരു വൃക്ഷമാണുള്ളത്, റബർ!